Skip to main content

കോഴി വളര്‍ത്തി ജില്ല നേടിയത് 38.26 കോടി രൂപ

 

മൃഗസംരക്ഷണ വകുപ്പിന്റെ മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ വര്‍ഷം ജില്ല നേടിയത് 38.26 കോടി രൂപ. 4,75,474 കോഴികുഞ്ഞുങ്ങളെയാണ്  കഴിഞ്ഞ വര്‍ഷം ഇവിടെ വിരിയിച്ചിറക്കിത്. ഗ്രാമശ്രീ, അതുല്യ എന്നീ ഇനങ്ങളില്‍പ്പെട്ട കോഴികുഞ്ഞുങ്ങളെ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 26  ഫാമുകളിലാണ് വിതരണം ചെയ്തത്്. ഒരു ദിവസം പ്രായമുള്ള പിടക്കോഴി കുഞ്ഞുങ്ങളെ 20 രൂപനിരക്കിലും പൂവന്‍കോഴികുഞ്ഞുങ്ങളെ എട്ടു രൂപയ്ക്കുമാണ്  വിതരണം ചെയ്തത്.  ഇവയ്ക്ക്  തീറ്റയും  മരുന്നും വാക്‌സിനും നല്‍കി 45 മുതല്‍ 60 ദിവസം പ്രായമാകുന്നതുവരെ വളര്‍ത്തി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ വിതരണം ചെയ്തു. ഇതിലൂടെ 2,34,000 രൂപയാണ് ഓരോ ഫാമിനും കഴിഞ്ഞ വര്‍ഷം ലഭിച്ചത്. മുട്ടയ്ക്കായി ഫാമുകളില്‍ വളര്‍ത്തിയ കോഴികള്‍ അഞ്ചാം മാസം മുതല്‍ മുട്ട ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. ഒരു കോഴിയില്‍ നിന്ന് 150 എന്ന നിരക്കില്‍ ലഭിച്ച മുട്ടകളുടെ വിപണനത്തിലൂടെ 29.86 കോടി ലഭിച്ചപ്പോള്‍ ഇവയുടെ ഇറച്ചി കിലോയ്ക്ക് 80 രൂപ നിരക്കില്‍ വിറ്റതിലൂടെ ഏഴു കോടിയും ലഭിച്ചു. കോഴിക്കച്ചവടത്തിന്റെ കണക്കുകള്‍, ഫാമിന്റെ ചെറു മാതൃക, ഉപകരണങ്ങള്‍ എന്നിവയുടെ  പ്രദര്‍ശനവും വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ സംബന്ധിച്ച അറിവും നല്‍കുന്നതിനുള്ള സംവിധാനവും നാഗമ്പടത്തു നടക്കുന്ന ദിശ മേളയില്‍  മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

date