Skip to main content

ജില്ലയിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍- ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകളും ഒരുങ്ങുന്നു

 

പൊതു വിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി ഒരുങ്ങുന്ന ജില്ലയിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇതോടൊപ്പം കുട്ടികളെ ഇ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍ ഈ അധ്യായന വര്‍ഷം ആരംഭിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുങ്ങുന്നത് മലപ്പുറം ജില്ലയിലാണ്. ജില്ലയിലാകെ 6869 ഹൈടെക് ക്ലാസ് റുമുളുകളാണ് കൈറ്റ് വിഭാവനം ചെയ്യുന്നത്. ഹൈടെക് ആവാനായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 406 സ്‌കൂളുകളില്‍ 390 സ്‌കൂളുകള്‍ സജ്ജമായിക്കഴിഞ്ഞു. അതേസമയം 16 സ്‌കൂളുകള്‍ ഇതുവരെ പദ്ധതിയോട് പ്രതികരിച്ചിട്ടില്ല.
 ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ 2759 സ്മാര്‍ട്ട് ക്ലാസ് റൂമുകളും രണ്ടാംഘട്ടത്തില്‍ 976 ക്ലാസ് റുമുകളും ഹൈടക്കായി. പി.ടി.എ ഉള്‍പ്പെടെ  വിവിധ ഏജന്‍സികളുടെ സഹായത്തോടെ 60 ക്ലാസ് റൂമുകള്‍ നേരത്തെ തന്നെ സ്മാര്‍ടായിരുന്നു. ഹൈടെക് ക്ലാസുകളിലേക്കുള്ള ഉപകരണങ്ങള്‍ ഇതിനകം കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്തു കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയ വിദ്യാലയങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ലാപ്‌ടോപ്പുകള്‍,  മള്‍ട്ടിമീഡിയ പ്രോജക്ടറുകള്‍, പ്രൊജക്ടര്‍ സ്‌ക്രീനുകള്‍, സീലിംഗ് മൗണ്ടിംഗ് കിറ്റുകള്‍,  എച്ച്.ഡി.എം.ഐ ഫേസ് പ്ലേറ്റുകള്‍, എച്ച്.ഡി.എം.ഐ കേബിളുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഇതോടൊപ്പമുള്ള സൗണ്ട് സിസ്റ്റം  ഈ മാസം തന്നെ വിതരണം ചെയ്യും. ഇവിടങ്ങളില്‍ നെറ്റ്‌വര്‍ക്കിംഗ്, ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട ജോലികളും പുരോഗമിച്ചു വരുന്നു. കെല്‍ട്രോണാണ് ജില്ലയിലെ സ്‌കൂളുകളില്‍ നെറ്റ്‌വര്‍ക്കിംഗ് നടത്തുന്നത്.
മൂന്നാംഘട്ടത്തില്‍ 1223 ക്ലാസ്‌റുമുകള്‍ക്കുള്ള നിര്‍ദ്ദേശമാണ് വന്നിട്ടുള്ളത്. ഇവിടങ്ങളില്‍ പശ്ചാത്തല സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനക്കായി വിദഗ്ധരടങ്ങിയ ജില്ലാതല പരിശോധനാ സംഘം ഈ മാസം 28 മുതല്‍ 31 വരെയായി സ്‌കൂളുകള്‍ സന്ദര്‍ശിക്കും. ഇതിനു ശേഷം പുതിയ ക്ലാസ്‌റുമുകള്‍ക്കുള്ള അനുമതി നല്‍കും. അനുമതി നല്‍കുന്നതോടെ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഇവിടങ്ങളിലും ഹൈടെക് ക്ലാസ് റൂമുകള്‍ ഒരുങ്ങും.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍ കൈകാര്യം ചെയ്യുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ അധ്യാപകര്‍ക്ക് വിഷയാധിഷ്ഠിത, ഐ.സി.ടി പരിശീലനം അവസാന ഘട്ടത്തിലാണ്. എല്ലാവര്‍ക്കും മുഴുവന്‍ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന 'സമഗ്ര' പോര്‍ട്ടല്‍, ഇ ലേണിംഗ്/എം ലേണിംഗ്/ലേണിംഗ് മാനേജ്‌മെന്റ് സംവിധാനം, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. മെയ് 31 നകം മുഴുവന്‍ അധ്യാപകരുടെയും പരിശീലനം പൂര്‍ത്തിയാക്കുമെന്നു കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ് പറഞ്ഞു.
ജില്ലയിലെ 90 ശതമാനം സ്‌കൂളുകളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകള്‍  നിലവില്‍ വന്നു കഴിഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസില്‍ ഇവര്‍ക്കു നല്‍കുന്ന അസൈന്‍മെന്റുകള്‍ വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. 20 മുതല്‍ 40 വരെ അംഗങ്ങളുള്ള ഓരോ യൂണിറ്റുകളാണ് ഓരോ സ്‌കൂളിലുമുണ്ടാവുക. ക്ലബിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം അധ്യായന വര്‍ഷാരംഭത്തില്‍ നടക്കും.
ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, അനിമേഷന്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈല്‍ ആപ് നിര്‍മ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇഗവേണന്‍സ്, വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍, ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും.  സ്‌കൂളുകളിലെ ഹാര്‍ഡ്‌വെയര്‍ പരിപാലനം, രക്ഷാകര്‍ത്താക്കള്‍ ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്‌സിലേക്കുള്ള ഉള്ളടക്ക നിര്‍മ്മാണം, സ്‌കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകള്‍ സംഘടിപ്പിക്കും.  മികച്ച സ്‌കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.

 

date