സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് സംരംഭങ്ങൾ കടന്നുവരണം: മുഖ്യമന്ത്രി
സംസ്ഥാനത്തെ സംരംഭങ്ങൾ അധികവും സേവനമേഖലയിലുള്ളതാണെന്നും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കൂടുതൽ സംരംഭങ്ങൾ കടന്നുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്രോ ചിപ്പുകളുടെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചടുലമായ മാറ്റങ്ങൾ നമ്മുടെ സാങ്കേതികവിദ്യ വ്യവസായത്തിലേക്ക് സന്നിവേശിപ്പിക്കാനും ടെക് ഡിവൈസസ് മാനുഫാക്ചറിങ്ങിൽ മുന്നേറാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാന വ്യവസായത്തിൽ കേരളത്തെ രാജ്യത്തിന്റെ ടാലന്റ് തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിച്ച നൈപുണ്യശേഷി ഉച്ചകോടി ‘പെർമ്യൂട്ട് 2025’ ന്റെ ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ഡീപ്ടെക് ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്. ഇതിലേക്കായി ദേശീയതലത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കും. കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ സർക്കാർ നടത്തിവരികയാണ്. അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, ഐടി കോറിഡോർ നിർമ്മാണം, വ്യവസായ പാർക്കുകൾ, സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഇവയെല്ലാം ഇത്തരത്തിലുള്ള ഇടപെടലുകളാണ്.
കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ ഒന്നരലക്ഷം കോടിരൂപയുടെ നിക്ഷേപ താൽപര്യപത്രങ്ങളിലാണ് ഒപ്പുവച്ചത്. 374 സംരംഭങ്ങൾ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചു. താൽപര്യപത്രവുമായുള്ള തുടർനടപടികൾക്കായി ഫാസ്റ്റ്ട്രാക്ക് സംവിധാനം ആരംഭിച്ചു. 24 ഐടി കമ്പനികൾ കേരളത്തിൽ ഗ്രൂപ്പുകളുടെ വിപുലീകരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിലൂടെ 8,500 കോടി രൂപയുടെ നിക്ഷേപം ലഭിക്കും. അറുപതിനായിരം തൊഴിലവസരങ്ങളും ഉണ്ടാകും.
2016 ൽ കേരളത്തിലാണ് രാജ്യത്ത് ആദ്യമായി ഐടി നയം രൂപീകരിച്ചത്. തുടർന്ന് യുവാക്കൾക്കിടയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഫണ്ടിങ്ങും കോർപ്പസ് ഫണ്ടും രൂപീകരിച്ചു. കഴിഞ്ഞ 9 വർഷമായി 6,200 സ്റ്റാർപ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 5,800 കോടി രൂപയുടെ നിക്ഷേപമുണ്ട്. അറുപതിനായിരം ജീവനക്കാർ ഈ മേഖലയിലുണ്ട്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷമാണ് കേരളത്തിലേത്. 2021നും 23നും ഇടയിൽ 254 ശതമാനം വളർച്ച കേരളത്തിന് നേടാനായി. എന്നാൽ അക്കാലഘട്ടത്തിലെ ആഗോള ശരാശരി വളർച്ച 46 ശതമാനം മാത്രമാണ്. സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് വളർച്ചയ്ക്ക് സഹായകമായത്. ഐടിയിൽ കഴിഞ്ഞ എട്ടരവർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വളർച്ചനേടാനായി.
ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കുന്നതിനായി 525 ഇന്നൊവേഷൻ എൻട്രർപ്രണർഷിപ്പ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ ഡിസൈൻ ചെയ്യുന്നതിനുള്ള സൂപ്പർ ഫാബ് ലാബ് രാജ്യത്ത് ആദ്യമായി നിലവിൽവന്നത് സംസ്ഥാനത്താണ്. ഇപ്പോൾ 22 സൂപ്പർ ഫാബ് ലാബുകൾ സംസ്ഥാനത്തുണ്ട്. കൊച്ചി കളമശേരിയിലെ സംയോജിത സ്റ്റാർട്ടപ്പ് സമുച്ചയത്തിൽ ഒരുലക്ഷത്തി എൺപതിനായിരം ചതിരശ്രയടി വലിപ്പത്തിലുള്ള ഇൻകുബേഷൻ ഫെസിലിറ്റിയാണുള്ളത്. വിദേശ വിപണിയിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് കടന്നുചെല്ലാനായി സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ ആരംഭിക്കാനായി. തിരുവനന്തപുരം ടെക്നോസിറ്റിയിൽ 5 ലക്ഷം ചതുരശ്രയടിയിലുള്ള എമേർജിംഗ് ടെക്നോളജി ഹബ് ആണ് ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ലേണിംഗ് പ്ലാറ്റ്ഫോമായ മ്യുലേണിന്റെ പുതിയ പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 2 മില്യൺ കർമാ പോയിന്റ്സ് മൈൽസ്റ്റോൺ അവാർഡും ടോപ് 100 കോഡർ അവാർഡും മുഖ്യമന്ത്രി വിതരണം ചെയ്തു. സ്കൈ ഡൈവിൽ വേൾഡ് റെക്കോർഡ് നേടിയ ശ്യാം കുമാർ എസ് എസും മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനും ജിടെക് ചെയർമാനുമായ വി കെ മാത്യൂസ്, ടാറ്റാ എൽസി സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാർ വി, മ്യുലേൺ ചീഫ് വോളന്റിയർ ദീപു എസ് നാഥ്, ഗൂഗിൾ ഡവലപ്പർ റിലേഷൻസ് ലീഡ് ഡോ. കാർത്തിക് പദ്മനാഭൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അനൂപ് അംബിക, എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ കെ ശിവപ്രസാദ്, ജിടെക് അക്കാദമിയ അൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് കൺവീനർ സിന്ധു പിള്ള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പി.എൻ.എക്സ് 1381/2025
- Log in to post comments