Skip to main content

 നിപാ വൈറസ്; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് 

 

    ഹെനിപാ വൈറസ് ജെനസിലെ പാരാമിക്‌സോവിരിടെ കുടുംബത്തില്‍ പെട്ട വൈറസ് ആണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കു രോഗം പകരാന്‍ സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ടം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. 
    ജില്ലയില്‍ നിപാ  വൈറസ് ബാധ കണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കപെടേണ്ടതില്ല എന്നും ജാഗ്രതാ പാലിച്ചാല്‍ മതിയെന്നും ജില്ലാ മെഡിക്കല്‍   ഓഫീസര്‍ അറിയിച്ചു

രോഗ ലക്ഷണങ്ങള്‍ :
    അഞ്ചു മുതല്‍ 14 ദിവസംവരെയാണ് ഇന്‍കുബേഷന്‍ പീരീഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണാം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടു തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

    വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ടം ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള്  ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പക്ക, പേരക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക .

ഃ രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

    രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
    രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തുനിന്നും അകലം പാലിക്കുകയും ചെയ്യുക.
    രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള  സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും  ഉപയോഗിക്കുകയും ചെയ്യുക.
    വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

ഃ ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    രോഗലക്ഷണവുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രേവേശിപ്പിക്കുക.
    രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട്  സംസാരിക്കുമ്പോഴും  പരിശോധിക്കുമ്പോഴും  മറ്റു ഇടപഴകലുകള്‍ നടത്തുമ്പോളും കയ്യുറകളും മാസ്‌കും ധരിക്കുക.
    സാംക്രമിക രോഗികളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകള്‍ ഇത്തരം രോഗികളിലും എടുക്കുക.രോഗമുണ്ടെന്ന് സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക                             

date