Skip to main content

സ്വകാര്യബസ്സുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ല

 

സ്വകാര്യബസ്സുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ജില്ലാകലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ യാത്രാ പാസ് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ബസ് ഉടമകളുടെയും വിദ്യാര്‍ഥികളുടേയും  പ്രതിനിധികള്‍ അടങ്ങുന്ന യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ ഒപ്പുവെച്ച യാത്രാപാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴ് മണി വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്രചെയ്യാന്‍ അനുവാദമുണ്ട്. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 7.30 ന് ക്ലാസ് തുടങ്ങുന്നതിനാല്‍ അവര്‍ക്ക് ആറ് മണി മുതല്‍ പാസ് അനുവദിക്കണം. 40 കിലോമീറ്റര്‍ വരെയാണ് സൗജന്യയാത്രക്ക് അവകാശമുള്ളത്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അവകാശമുണ്ട്.
യാത്രാപാസിന്റെ കാര്യത്തില്‍ തുറന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ബസ് ഉടമകള്‍ യോഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ ബസ്സുടമകളും ജീവനക്കാരും സഹകരിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കെഎസ്ആര്‍ടിസി നല്‍കുന്ന പാസുകള്‍ ആയിരത്തില്‍ താഴെയാണെന്ന് ബസ്സുടമകളുടെ സംഘടനാപ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇത് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പാസ് വിതരണത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍.ടി.ഒ, എ.ഡി.എം, ഡി.ട്ടി.ഒ (കെഎസ്ആര്‍ടിസി)   എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പാസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
എ.ഡി.എം വി രാമചന്ദ്രന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.സി മാണി, ഡി.ടി.ഒ രാധാകൃഷ്ണന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ എം.സി കുഞ്ഞിപ്പ, ശിവകരന്‍ മാസ്റ്റര്‍, പി..കെ മൂസ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ഹംസ എരീക്കുന്നന്‍, മുഹമ്മദ് എന്ന നാണി ഹാജി, പക്കീസ കുഞ്ഞിപ്പ, കെ.എസ്.യു ജില്ലാ സെക്രട്ടറി സിയാദ് പേങ്ങാടന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാരിസ് ടി.പി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date