Skip to main content

മനംകവര്‍ന്ന് ഊരുതാളം

 ഒരു ജനതയുടെ ആചാര അനുഷ്ഠാനങ്ങള്‍ കലയായി അരങ്ങിലെത്തിയപ്പോള്‍ തേക്കിന്‍കാട് മൈതാനി ആ ആവേശത്തിമിര്‍പ്പിലായി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന ഊര്താളം ട്രൈബല്‍ ഫെസ്റ്റാണ് കലാസ്വാദകരുടെ മനസ്സുനിറച്ചത്. പട്ടികവര്‍ഗ്ഗ ആചാര അനുഷ്ഠാനങ്ങള്‍ ഇതിവൃത്തമാക്കിയാണ് ഊരുതാളം ഒരുക്കിയത്. ഊരുമൂപ്പന്മാരും 400 ഓളം കലാകാരന്മാരും അണിനിരന്ന ഊരുതാളത്തില്‍ മുടിയാട്ടം, ഗോത്രനൃത്തം, കോല്‍ക്കളി, മുറംകുലുക്കിപാട്ട്, പോരുകളി, നാടന്‍പാട്ട് എന്നീ അവതരണങ്ങളാണ് നടന്നത്. 
    ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്നായി 150 ഓളം കലാകാരന്മാരും അതിലെ ഓരോ ഊരുകളില്‍ നിന്ന് 300ല്‍ പരം വരുന്ന ട്രൈബല്‍ കലാകാരന്മാരുമാണ് ഊരുതാളം വേദിയെ ആകര്‍ഷണീയമാക്കിയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പരമ്പരാഗത നൃത്ത ആവേശത്തില്‍ അലിഞ്ഞുചേര്‍ന്നാണ് പടിയിറങ്ങിയത്. ഒരു പൊതുവേദി ലഭിച്ച സന്തോഷത്തിലായിരുന്നു കലാകാരന്മാര്‍ എല്ലാവരും. പങ്കെടുത്ത ഏവര്‍ക്കും  നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. 
    സമാപന പൊതുസമ്മേളനം ബി.ഡി ദേവസി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പദ്മിനി ടീച്ചര്‍ മുഖ്യാതിഥിയായി. പങ്കെടുത്തവര്‍ക്ക് എംഎല്‍എ സമ്മാനദാനം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. വി ജ്യോതിഷ് കുമാര്‍ സ്വാഗതവും കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.പി.ജോസ് നന്ദിയും പറഞ്ഞു.  

date