ചാലക്കുടിയിൽ പുലിയെ കണ്ട സംഭവം; അടിയന്തര യോഗം ചേർന്നു; തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കും
ചാലക്കുടിയിൽ പുലിയെ കണ്ട സംഭവത്തിൽ റവന്യൂ, ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെയും സനീഷ് കുമാർ ജോസഫ് എംഎൽഎയുടെയും നേതൃത്വത്തിൽ രാമനിലയം ഗസ്റ്റ് ഹൗസിൽ അടിയന്തരയോഗം ചേർന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്ന് രാത്രി തന്നെ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ തിരച്ചിൽ നടത്തണമെന്നും പുലിയുടെ സഞ്ചാര ദിശ നോക്കി കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നും മന്ത്രി കെ രാജൻ ഡി എഫ് ഒ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
പുലിയുടെ സാന്നിധ്യം കണ്ട സ്ഥലത്ത് ഒരേസമയം കൂടുതൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ പറഞ്ഞു.
പുലിയെ കണ്ടുപിടിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി ഉടനെതന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ മന്ത്രി ഡി എഫ് ഒ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാനും തിങ്കളാഴ്ച്ച ജനകീയ തിരച്ചിൽ നടത്താനും യോഗം നിർദ്ദേശിച്ചു. ആർ ആർ ടി സംഘടനകളെ കൂടുതൽ വേണമെങ്കിൽ ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ചാലക്കുടിയിൽ 24 മണിക്കൂർ സജ്ജമായ കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും പുലിയെ കണ്ടാൽ ഉടൻ ജനങ്ങൾക്ക് 9188407529 എന്ന നമ്പറിൽ അറിയിക്കാമെന്നും ഡി എഫ് ഒ പറഞ്ഞു.
യോഗത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, എ ഡി എം ടി മുരളി, ചാലക്കുടി ഡി എഫ് ഒ എം വെങ്കടേശ്വരൻ, വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മി, ആർ എഫ് ഒ ഉദ്യോഗസ്ഥർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കൺഠരു മഠത്തിൽ,കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments