Skip to main content

ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്ക് ചികിത്സാ സഹായം ഏര്‍പ്പെടുത്താന്‍ നടപടി- മുഖ്യമന്ത്രി പിണറായി വിജയന്‍

 

ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ചികിത്സാ സഹായം ഏര്‍പ്പെടുത്തുന്നതിന് ആലോചിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ രോഗികള്‍ ക്യൂ നിന്ന് വിഷമിക്കുന്ന അവസ്ഥയ്ക്ക് മോചനമുണ്ടാകും. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒപി ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ഈ സംവിധാനം വരുന്നതോടെ ഏറെ തിരക്കുള്ള മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാകും. ആശുപത്രികളുടെ സൗകര്യം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ പ്രത്യേകത ഇവിടെ എത്തുന്ന രോഗികള്‍ ചികിത്സയില്‍ തൃപ്തരാണ് എന്നതാണ്. അതിനാല്‍ ചികിത്സ തേടി കൂടുതല്‍ ആളുകള്‍ ഇവിടെ എത്തുന്നു. വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് പല സ്വകാര്യ ആശുപത്രികളിലും വ്യത്യസ്ത ചെലവാണ് ഉണ്ടാകുന്നത്. എന്നാല്‍ ഏറ്റവും ചെലവു കുറഞ്ഞ സ്വകാര്യ ആശുപത്രിയെക്കാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാച്ചെലവ് കുറയുന്നു. ശസ്ത്രക്രിയയ്ക്കായി നീക്കി വയ്ക്കുന്ന തുകയ്ക്ക് തുടര്‍ ചികിത്സയും നടത്താന്‍ കഴിയുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളേജ് മാറിയതിന് മികച്ച ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അര്‍പ്പണബോധവും കൂട്ടായ ശ്രമവും കാരണമാണ്. അതിന് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിയും. അവിചാരിതമായെത്തുന്ന ആരോഗ്യ പ്രതിസന്ധികളില്‍ ജീവത്യാഗം വരെ ചെയ്ത ആരോഗ്യപ്രവര്‍ത്തകരാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്- അദ്ദേഹം പറഞ്ഞു  

  ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍  അധ്യക്ഷത വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ അഡ്വ. കെ. സുരേഷ്‌കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.കെ. ആശ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, മുന്‍ എം.എല്‍.എയും ആശുപത്രി വികസന സമിതി സ്‌പെഷ്യല്‍ നോമിനിയുമായ വി. എന്‍. വാസവന്‍, വൈക്കം വിശ്വന്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മോഹന്‍. സി. ചതുരച്ചിറ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി. മൈക്കിള്‍, ആര്‍പ്പൂക്കര  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സമ്മ വേളാശ്ശേരില്‍, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബീന വി.ജെ, ഐ.സി. എച്ച് സൂപ്രണ്ട് ഡോ. പി. സവിത, ഗവ. നേഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.ലത, നഴ്‌സിങ് ഓഫീസര്‍ കെ. ഗീതാദേവി, ഡി.സി.എച്ച് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.എന്‍. രവി എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ജയകുമാര്‍ നന്ദിയും പറഞ്ഞു. 

36 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളേജിന്റെ പൂര്‍ത്തീകരിച്ച പുതിയ അത്യാഹിത വിഭാഗം, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള നവീകരിച്ച ഗൈനക്കോളജി ഒ. പി, അത്യാധുനിക ഡ്യുവല്‍മോഡുലാര്‍ ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ തിയറ്റര്‍, ഹീമോഫീലിയവാര്‍ഡ്, പുതിയമോര്‍ച്ചറിബ്ലോക്ക്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂര്‍ ലാബ്, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സെന്റര്‍, കൂട്ടിരുപ്പുകാര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവയുടെ ഉദ്ഘാടനവും ക്യാന്‍സര്‍ വിഭാഗത്തില്‍ 11.5 കോടിരൂപ ചെലവില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ സെന്ററിന്റെ ശിലാസ്ഥാപനവും 525 കോടിരൂപയുടെമാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. 

date