Skip to main content

നിയമസഭയുടെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ചു * ഹോസ്റ്റലുകള്‍ ആധുനീകരിക്കും * ലൈബ്രേറിയനെ നിയമച്ച് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും

 പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പോസ്റ്റ് മെട്രിക് വിഭാഗം വിദ്യാര്‍ത്ഥിക്കള്‍കായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പൂച്ചെടിവിള (പെണ്‍കുട്ടികള്‍) വെള്ളയമ്പലം (ആണ്‍കുട്ടികള്‍) ഹോസ്റ്റലുകള്‍ നിയമസഭയുടെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി സന്ദര്‍ശിച്ചു. സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് അന്തേവാസികളും മറ്റ് ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്തി. ഹോസ്റ്റലുകളിലെ പ്രവര്‍ത്തനത്തില്‍ സമിതി തൃപ്തി രേഖപ്പെടുത്തി. അടുക്കള, കിടപ്പുമുറി, പഠനമുറി എന്നിവടങ്ങളില്‍ സമിതി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
    വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കെല്ലാം എത്രയും വേഗം പരിഹാര മുണ്ടാക്കുമെന്ന് അംഗങ്ങള്‍ അറിയിച്ചു. ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം ലൈബ്രേറിയനെ നിയമിക്കും. പ്രത്യേക പഠന മുറികള്‍ സജ്ജീകരിക്കാനും. കരിയര്‍ ഗൈഡന്‍സ് സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു. പി. എസ്.സി പരീക്ഷാ പരിശീലനത്തിന് പ്രത്യേക സംവിധാനമൊരുക്കും. 180 രൂപയായിരുന്ന പ്രതിമാസ അലവന്‍സ് 300 രൂപയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്ന് പേര്‍ താമസിക്കുന്ന സൗകര്യം കുറവുള്ള മുറികളില്‍നിന്ന് ഒരാളെ സിവില്‍  സര്‍വീസ് അക്കാദമിയുടെ ഹോസ്റ്റലിലേക്ക് മാറ്റാന്‍ നടപടിയുണ്ടാവും. കേരളത്തിലെ എല്ലാ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും സമിതി സന്ദശിച്ചു വരികയാണ്. സമിതി അംഗങ്ങളായ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി. എം. അലി അസ്‌കര്‍ പാഷ, സമിതി  സെക്രട്ടറി ആര്‍.സജീവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു..    
പി.എന്‍.എക്‌സ്.2066/18

date