Skip to main content

ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ (വനാവകാശ രേഖ)മാർച്ച് 22 ന് വിതരണം ചെയ്യും: റവന്യൂ മന്ത്രി അഡ്വ.കെ രാജൻ

ഒല്ലൂർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ . രാജന്റെ അധ്യക്ഷതയിൽ നടന്നു. ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ (വനാവകാശ രേഖ) മാർച്ച് 22 ന് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പട്ടയ പ്രശ്നങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി ഏപ്രിൽ 30നകം റവന്യൂ ഉദ്യോഗസ്ഥ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ പട്ടയമേളയിൽ സന്നിഹിതനായിരുന്നു.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടയ പ്രശനങ്ങൾ ചർച്ച ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിലെയും, പാണഞ്ചേരി, പുത്തൂർ, നടത്തറ, എന്നീ പഞ്ചായത്തുകളിലെയും പട്ടയ പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്.

അപേക്ഷകൾ മാർച്ച്‌ 20 നുള്ളിൽ പഞ്ചായത്ത് മെമ്പർമാർ മുഖേന വില്ലേജ് ഓഫീസിൽ എത്തിക്കണമെന്നും മാർച്ച്‌ 31 നകം ക്രോഡീകരിച്ച അപേക്ഷകൾ വില്ലേജിൽ നിന്നും താലൂക്കിലേക്ക് കൈമാറണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രത്യേക സംഘം പട്ടയ അപേക്ഷകൾ പരിശോധിച്ച് പട്ടയഡാഷ് ബോർഡിൽ ഉൾപ്പെടുത്തി പട്ടയ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഒല്ലൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസർമാരുമായും മന്ത്രി പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇന്ദിരാ മോഹനൻ, പി പി രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ് തുടങ്ങിയ പഞ്ചായത്ത് ജനപ്രതിനിധികൾ, കോർപറേഷൻ കൗൺസിലർമാർ പഞ്ചായത്ത് സെക്രട്ടറിമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. തൃശ്ശൂർ സബ് കളക്ടറും ഒല്ലൂർ നിയോജകമണ്ഡലം നോഡൽ ഓഫീസറുമായ അഖിൽ വി. മേനോൻ സ്വാഗതവും ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) ജ്യോതി എം. സി. നന്ദിയും പറഞ്ഞു.

date