പകർച്ച വ്യാധി പ്രതിരോധം; പരിശോധന കർശനമാക്കും
പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനായി ജില്ലയിൽ നടപടികൾ ശക്തമാക്കാൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാ സമിതി യോഗത്തിൽ തീരുമാനിച്ചു. ഭക്ഷ്യശാലകളിലും പൊതു ഇടങ്ങളിലും പരിശോധന കർശനമാക്കും. ലൈസൻസില്ലാതെ ഭക്ഷ്യ വസ്തുകൾ വിൽപ്പന നടത്തുന്നത് തടയാനും മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും ജീവനക്കാരുടെ ശുചിത്വം സംബന്ധിച്ചും പ്രത്യേകം പരിശോധിക്കും. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.
മാനദണ്ഡം പാലിക്കാതെ കുടിവെള്ളം വിതരണം ചെയ്യുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ നീല നിറം ഉള്ളവയാവണം. വെള്ളത്തിന്റെ ഉറവിടം വ്യക്തമാക്കുകയും ടെസ്റ്റ് ചെയ്യുകയും വേണം. ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മലിന ജലത്തിൽ മുഖം കഴുകുന്നതും കുളിക്കുന്നതും അമീബിക് മെനിഞ്ചൈറ്റിസ് പോലുള്ള മാരക രോഗം വരുന്നതിന് ഇടയാക്കാമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജന്തുജന്യ രോഗങ്ങൾ തടയുന്നതിനായുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ഡി.എം.ഒ. ഡോ. ആർ. രേണുക, എൽ.എസ്.ജി.ഡി. അസി. ഡയറക്ടർ ഷാഹുൽ ഹമീദ്, അസി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. റജിന വാസുദേവൻ, ജില്ലാ ലേബർ ഓഫീസർ എൻ.വി. സൈജീഷ്, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. ടി. എൻ. അനൂപ്, ഹോമിയോപതി ഡി.എം.ഒ. ഡോ. ഹന്നത്ത് എന്നിവർ പങ്കെടുത്തു.
- Log in to post comments