Skip to main content

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

 കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. 
കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് അഞ്ചു ദിവസം നീളുന്ന ചലച്ചിത്രോത്സവം  നടത്തുന്നത്. 
സംവിധായകരായ ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി,മിഥുൻ മുരളി, ജയൻ കെ. ചെറിയാൻ, പ്രദീപ് നായർ,നടി മീനാക്ഷി അനൂപ്, ഛായാഗ്രഹകൻ മധു നീലകണ്ഠൻ, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്  ഡയറക്ടർ ജിജോയ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
 കെ.ഐ.എഫ്. സിഗ്നച്ചർ ഫിലിം സംവിധാനം ചെയ്ത ജോജോ തോമസിനെ ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടന ചിത്രമായി അഞ്ച് ഓസ്കർ പുരസ്കാരങ്ങൾ നേടിയ അമേരിക്കൻ ചലച്ചിത്രം 'അനോറ '  പ്രദർശിപ്പിച്ചു.
മാർച്ച് 18 ന് സമാപിക്കുന്ന മേളയിൽ 25 സിനിമകൾ പ്രദർശിപ്പിക്കും.
ശനിയാഴ്ച 4.45 ന് ജി.അരവിന്ദനെ അനുസ്മരിച്ച് ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ പ്രസംഗിക്കും. ഞായറാഴ്ച 4.45 ന് എം.ടി. വാസുദേവൻ നായർ അനുസ്മരണം നടക്കും. കവിയൂർ ശിവപ്രസാദ് പ്രഭാഷണം നടത്തും.

സിനിമയിൽ നിന്ന് എടുക്കേണ്ടതെന്തെന്നതും പ്രധാനം - ലിജോ ജോസ് പെല്ലിശ്ശേരി

സിനിമ എന്താണ് തരുന്നതെന്ന് വിലയിരുത്തുന്നതിനൊപ്പം സിനിമയിൽ നിന്ന് നമ്മൾ എന്താണ് എടുക്കേണ്ടത് എന്ന ചിന്തയും പ്രധാനമാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ചലച്ചിത്രമേളയിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ എന്ന കല ഏറെ വിമർശിക്കപ്പെടുന്ന സമയമാണിതെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.. 
അക്രമവും രക്തച്ചൊരിച്ചിലും എന്നതിനൊക്കെയപ്പുറത്തേക്ക് ജഗതി, ഇന്നസെൻ്റ്, ബഹദൂർ ,അടൂർ ഭാസി തുടങ്ങിയവർ നമുക്ക് നൽകിയ നർമ്മമുഹൂർത്തങ്ങൾ ഓർക്കണം.
നർമ്മം, പ്രേമം, സ്നേഹം, ഇഷ്ടം തുടങ്ങിയ ഒരു പാട് കാര്യങ്ങളെ സിനിമ ഉണർത്തി. '' എനിക്ക് സിനിമ  തന്നിട്ടുള്ളതിൽ ഏറ്റവും ചെറുതാണ് വയലൻസ്. ഏറ്റവും വലുത് ഇഷ്ടമാണ്. സിനിമയെ കൊല്ലാതിരിക്കുക, ആസ്വദിക്കുക. " അദ്ദേഹം പറഞ്ഞു.
 

date