കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.
സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 2022 ജൂൺ മാസം 8 ന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. സെമിനാറുകൾ, ബിറ്റ് നോട്ടീസുകൾ, ബ്രോഷറുകൾ, കലാപരിപാടികൾ, റോഡ് ഷോകൾ, ബൈക്ക് റാലികൾ, മെഴുകുതിരി ജാഥ, കടലോര നടത്തം, കുടുംബയോഗങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, സോഷ്യൽമീഡിയ, എഫ്. എം. റേഡിയോ വഴിയുള്ള പ്രചരണം എന്നിവയാണ് പ്രധാന ബോധവല്ക്കരണ പരിപാടികൾ.
ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. 590 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2025 ഏപ്രിൽ 11 ന് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്റർവീതം അടയാളപ്പെടുത്തി, ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 483 ആക്ഷൻഗ്രൂപ്പുകളെ സജ്ജമാക്കും. ഓരോ ആക്ഷൻഗ്രൂപ്പുകളും ശേഖരിയ്ക്കന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻ കേന്ദ്രങ്ങളിൽ സംഭരിക്കുകയും ക്ലീൻകേരള കമ്പനി, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്കരിക്കും. തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ജനസാന്ദ്രതയുള്ള തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ 1200 ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, പുനരുപയോഗവും, തുടർക്യാമ്പയിനും ആണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.
ഫിഷറീസ് വകുപ്പും കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, പരിസ്ഥിതി വകുപ്പും ഹാർബർ എൻജിനിയറിംഗ് വകുപ്പ്, മത്സ്യഫെഡ് എന്നിവയിലെ ജില്ലാതല, പഞ്ചായത്ത് / വില്ലേജ്തല ഉദ്യോഗസ്ഥർക്കാണ് പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ചുമതല. കൂടാതെ യൂത്ത് മിഷൻ, ഹരിതകേരള മിഷൻ, ഹരിതകർമ്മ സേന, ശുചിത്വ മിഷൻ, നെഹ്റു യുവകേന്ദ്ര, ക്ലീൻകേരള കമ്പനി ലിമിറ്റഡ്, സാഫ്, കുടുംബശ്രീ, എൻസിസി, എൻഎസ്എസ്, കെ.എസ്.സി.എ.ഡി.സി., സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ്, മത്സ്യബോർഡ്, കുഫോസ്, MPEDA-NETFISH, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയനുകൾ, ബോട്ട് ഉടമ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമുദായിക, സാംസ്കാരിക സംഘടനകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. മന്ത്രിമാർ, എം. പി. മാർ, എം.എൽ.എ.മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങി എല്ലാ തലങ്ങളിലുള്ളവരും പദ്ധതിയിൽ പങ്കാളികളാകും.
പ്ലാസ്റ്റിക് മുക്ത കടലോര ക്യാമ്പയിനിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു ജില്ലയെ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതിനും, 9 മറൈൻ ജില്ലകളിൽ നിന്നും മികച്ച പ്രവർത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
2025 ഏപ്രിൽ 11 ന് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ 2-ാം ഘട്ടം ആയ ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം രാവിലെ 7 മണി മുതൽ കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള 590 കി. മീറ്റർ കടൽത്തീരത്ത് 483 ആക്ഷൻ ക്രേന്ദ്രങ്ങളിലായി 12000 ത്തോളം സന്നദ്ധ പ്രവർത്തകരുടെ സഹായ സഹകരണത്താൽ സംഘടിപ്പിക്കും. പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമ സംഘടനകൾ, സാംസ്കാരിക, സാമുദായിക സംഘടനകൾ, മാധ്യമങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ പരിപാടിയുടെ ഭാഗമാകും.
പി.എൻ.എക്സ് 1413/2025
- Log in to post comments