സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്നതാണ് എക്‌സ്‌പോ 2025: സഹകരണ സംഘം രജിസ്ട്രാർ
*250 ൽ അധികം സ്റ്റാളുകളിലായി സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും
*വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന ഒരു പ്രദർശന വിപണന മേളയാണ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'എക്‌സ്‌പോ 2025' എന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ സജിത്ത് ബാബു. സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന സഹകരണ എക്സ്പോയുമായി (മൂന്നാം എഡിഷൻ) ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ സജിത്ത് ബാബു.
വളരെ ബൃഹത്തായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നു രജിസ്ട്രാർ അറിയിച്ചു. 250 ൽ അധികം സ്റ്റാളുകളിലായി വൈവിധ്യമാർന്ന സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും. വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ ഈ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും. സെമിനാറുകളിൽ ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഫിജി തുടങ്ങി ഏഴോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
എക്‌സ്‌പോയുമായി ബന്ധപെട്ടു മികച്ച മീഡിയ കവറേജിനുള്ള അവാർഡുകൾ നൽകുമെന്നും രജിസ്ട്രാർ അറിയിച്ചു. ബെസ്റ്റ് മീഡിയ ഫോർ ടോട്ടൽ കോവേജ് ഓഫ് എക്‌സ്‌പോ, ബെസ്റ്റ് പ്രിന്റ് മീഡിയ, ബെസ്റ്റ് വിഷ്വൽ മീഡിയ കവറേജ്, ബെസ്റ്റ് പ്രസ് ഫോട്ടോഗ്രാഫർ തുടങ്ങിയ വിഭാഗങ്ങളിൽ അവാർഡുകൾ സമ്മാനിക്കും.
കനകക്കുന്നിലെ ഏക്‌സ്‌പോയുടെ ക്രമീകരണങ്ങൾ സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ വിലയിരുത്തി. ബീഹാർ സഹകരണ വകുപ്പ് മന്ത്രി ഡോ പ്രേം കുമാർ മന്ത്രി വി എൻ വാസവനൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു.
സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 23 ന് നിർവ്വഹിക്കും.
അന്തർദേശീയ സഹകരണ വർഷത്തിൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇത്രയും വിപുലമായ സഹകരണ എക്‌സ്‌പോ നടത്തപ്പെടുന്നത്. 'സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ എല്ലാവർക്കും സുസ്ഥിര വികസനം' എന്ന പ്രമേയത്തിന് ഉദാത്ത മാതൃകയാകുകയാണ് കേരളത്തിലെ സഹകരണ മേഖല.
70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250 ൽ അധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കി കൊണ്ടുള്ള 12,000 ചതുരശ്ര അടിയിലുള്ള ഫുഡ്‌കോർട്ടും ഏക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സഹകരണ മേഖലയിലെ സംരംഭകർ നടത്തുന്ന ഫുഡ്‌കോർട്ടിലൂടെ എല്ലാ ജില്ലകളിലേയും തനത് രുചിവിഭവങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് പരിചയപ്പെടുത്തുന്നു. ഏപ്രിൽ 30-ാം തീയതി വരെ വൈകുന്നേരങ്ങളിൽ വിവിധ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും.
പ്രോഡക്റ്റ് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസ പരിണാമങ്ങൾ, വിവിധ ജനകീയ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പവലിയനും എക്സ്സ്പോയിലുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, അപെക്സ് സഹകരണ സ്ഥാപനങ്ങൾ, പ്രമുഖ സഹകരണ ആശുപത്രികൾ, ഉൽപാദക സഹകരണ സംഘങ്ങൾ, ഫങ്ഷണൽ രജിസ്ട്രാർമാരുടെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ തലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കുന്നു. രാവിലെ 9 മണി മുതൽ രാത്രി 9.30 വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്.
പി.എൻ.എക്സ് 1683/2025
- Log in to post comments